അനന്തരാവകാശ സ്വത്ത്

അനന്തരാവകാശ സ്വത്ത്


യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്ക് അനന്തരാവകാശസ്വത്ത് നല്‍കാന്‍ നിര്‍ദേശിക്കുന്ന ഏകമതഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. മുന്‍കഴിഞ്ഞ ഏതൊരു മതത്തിലും സ്ത്രീക്ക് അനന്തരാവകാശം നല്‍കുന്ന നിയമങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയില്ല. നാഗരികസമൂഹത്തില്‍പോലും സ്ത്രീകള്‍ക്ക് അനന്തരാവകാശം പോയിട്ട്, സ്വത്താര്‍ജിക്കാനുള്ള അനുമതിവരെ അനുവദിച്ച് കിട്ടിയിട്ട് വര്‍ഷങ്ങളെ ആയിട്ടുള്ളു. 1848ല്‍ മാത്രമാണ് ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ക്ക് സ്വത്ത് സ്വന്തം പേരില്‍ സമ്പാദിക്കാന്‍ അനുമതി ലഭിക്കുന്നത്. പിന്നീടും രണ്ട് വര്‍ഷം കഴിഞ്ഞാണ് അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇതു നിയമമാക്കാന്‍ സാധിച്ചത്.
ഇവിടെയും ഖുര്‍ആന്‍ സംസാരിക്കുന്നത് മാനവികതയുടെ പക്ഷത്ത് നിന്നാണ്.കുടുംബത്തിലെ ഗൃഹനാഥനെന്ന നിലക്ക് ദൈനംദിന ചെലവുകള്‍ക്കുള്ള വരുമാനം കണ്ടെത്തേണ്ടത് പുരുഷനാണ്. തങ്ങളുടെ മക്കളുടെ കാര്യത്തില്‍ പണം വിനിയോഗിക്കുന്നതും ഭര്‍ത്താവ് തന്നെ. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കുമ്പോഴും ഭാര്യയുടെ സ്വത്തില്‍ നിന്ന് ഓഹരിപറ്റാന്‍ അവകാശമില്ലെന്ന് മാത്രമല്ല, അവളുടെ ചെലവടക്കം വഹിക്കേണ്ടത് പുരുഷനാണെന്നര്‍ഥം. കൂടാതെ നിര്‍ബന്ധ സൈനികസേവനം, സാമൂഹികവും രാഷ്ട്രീയവുമായ അനിവാര്യചെലവുകള്‍ എന്നിവക്കെല്ലാം പണം കണ്ടെത്തേണ്ടതും പുരുഷന്‍ തന്നെ.
സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ശാരീരികഘടനാവ്യതിയാനവും മാനസിക വൈകാരികാവസ്ഥകളും പരിഗണിക്കാതെ നിര്‍മിക്കുന്ന നിയമങ്ങള്‍ സാര്‍വകാലിക പ്രസക്തങ്ങളല്ല എന്ന് തന്നെയാണ് ഇസ്ലാമിന്റെ അഭിപ്രായം. ഇവയെ അവഗണിച്ച് നിയമനിര്‍മാണം നടത്തി പ്രായോഗികരംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച പലരുടെയും പിന്നീടുള്ള കുമ്പസാരം, മനുഷ്യനിര്‍മിതവ്യവസ്ഥക്ക് പ്രാവര്‍ത്തിക രംഗത്ത് വരുന്ന പരാജയത്തെ വിളിച്ചോതുന്നതാണ്. മതനിരാസത്തിന്റെ മേലൊപ്പിട്ട് സ്ത്രീ-പുരുഷ വൈചാത്യങ്ങളെ അവഗണിച്ച് നിയമം നിര്‍മിച്ച സോവിയറ്റ് യൂണിയന്റെ ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ് അവിടെ സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ തന്റെ പെരിസ്ട്രോയിക്കയില്‍ ദീര്‍ഘമായി വിശദീകരിക്കുന്നുണ്ട്. "ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായിക എന്ന നിലയിലും കുട്ടികളെ വിദ്യഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്ത് നിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രത്യേക അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും നിര്‍മാണസ്ഥലങ്ങളിലും ഉല്‍പാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ അവരുടെ ദൈനംദിന കടമകള്‍ നിര്‍വഹിക്കാന്‍- വീട്ടുജോലി, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍- മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും-കുട്ടികളുടെ യുവജനങ്ങളുടെ പെരുമാറ്റങ്ങളുടെ ധാര്‍മികമൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്കും- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധവും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിനും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം''